Quantcast
Channel: AWARDS | DC Books
Viewing all 929 articles
Browse latest View live

ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം

$
0
0

സ്റ്റോക്ക്‌ഹോം: കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നെതര്‍ലന്‍ഡ്‌സിലെ കിഡ്‌സ്‌റൈറ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റയ്‌ക്കൊപ്പം കാമറൂണില്‍ ബോക്കോ ഹറാം ഭീകരസംഘടനക്കെതിരെ പോരാടുന്ന സമാധാന പ്രവര്‍ത്തക ഡിവിന മലൂമും പുരസ്‌കാരത്തിന് അര്‍ഹയായി.

ഏതാനും ദിവസം മുന്‍പ് യു.എസ് തീരം വിട്ട ഗ്രേറ്റ ഇപ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യൂറോപ്പിലേക്കുള്ള യാത്രയിലാണ്. ഗ്രേറ്റയുടെ അഭാവത്തില്‍ പുരസ്‌കാരം ജര്‍മ്മന്‍ പരിസ്ഥിതി പ്രവര്‍ത്തക ലൂയിസ മാരി നോബാര്‍ ഏറ്റുവാങ്ങി.

ലോകമെമ്പാടുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളാണ് ഗ്രേറ്റയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി പഠിപ്പുമുടക്കി സമരം ആരംഭിച്ചുകൊണ്ടാണ് ഗ്രേറ്റ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നു. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കൂടാതെ, യു.എന്‍.കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ ട്യുന്‍ബെര്‍ഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ഗ്രേറ്റയുടെ ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പ്രസ്ഥാനം അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുകയാണ്.


സത്യന്‍ അന്തിക്കാടിന് കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം

$
0
0

കയ്പമംഗലം: കുഞ്ഞുണ്ണി മാഷിന്റെ സ്മരണക്കായി കയ്പമംഗലം വിജയഭാരതി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി ആദ്യവാരം വിജയഭാരതി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തത്തിന്

$
0
0

മഹാകവി അക്കിത്തത്തെത്തേടി ജ്ഞാനപീഠം പുരസ്‌കാരമെത്തി. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

”വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന ഏറെ പ്രസിദ്ധമായ കവിതാവരികള്‍ അക്കിത്തത്തിന്റേതാണ്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഈ വരികള്‍ക്ക് പ്രത്യേക അര്‍ത്ഥവ്യാപ്തിയുണ്ട്.

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ആണ് അക്കിത്തത്തിന്റെ ഏറെ പ്രശസ്തമായ കൃതി. ഏറെ ശ്രദ്ധേയമായ 43 ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം.

പാലക്കാട് ജില്ലയിലെ കുമാരനല്ലൂരില്‍ അക്കിത്തത് മനയില്‍ 1926 മാര്‍ച്ച് 18-നാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി ജനിച്ചത്. കേന്ദ്രസംസ്ഥാന പുരസ്‌കാരങ്ങളും എഴുത്തച്ഛന്‍ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 2017- ല്‍ പത്മശ്രീ നല്‍കി രാജ്യം അക്കിത്തത്തെ ആദരിച്ചു. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം.

ചെമ്പില്‍ ജോണ്‍ സ്മാരകപുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

$
0
0

വൈക്കം: 2019-ലെ ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം കഥാകൃത്ത് അജിജേഷ് പച്ചാട്ടിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അജിജേഷ് പച്ചാട്ടിന്റെ ദൈവക്കളി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഗ്രന്ഥശാലാസംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ചിരപരിചിതമായ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട് തികച്ചും മാനവികമായ മുന്‍ധാരണയോടെ ലളിതമായി കഥ പറയാനുള്ള ശേഷിയാണ് അജിജേഷ് പച്ചാട്ടിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ സ്വദേശിയാണ് അജിജേഷ് പച്ചാട്ട്. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ പത്ത് ചെറുകഥകളുടെ സമാഹാരമാണ് അജിജേഷ് പച്ചാട്ടിന്റെ ദൈവക്കളി.

കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം ജി.ആര്‍.ഇന്ദുഗോപന്

$
0
0

കൊച്ചി: കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം എഴുത്തുകാരന്‍ ജി.ആര്‍.ഇന്ദുഗോപന്. ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018-ല്‍ വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും വാര്‍ഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച കഥകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തനുമായിരുന്ന കെ.എ.കൊടുങ്ങല്ലൂരിന്റെ സ്മരണയ്ക്കായി മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. പ്രശസ്ത കഥാകാരന്മാരായ അയ്മനം ജോണ്‍, പി.കെ.പാറക്കടവ്, നിരൂപകന്‍ രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

ജി.ആര്‍.ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.എസ്.മണിക്ക് സ്വദേശാഭിമാനി കേസരി പുരസ്‌കാരം

$
0
0

തിരുവനന്തപുരം: മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.മണിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുകയും നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നത് പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

1941 നവംബര്‍ നാലിന് കൊല്ലത്ത് പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത മകനായാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ എം. എസ്. മണി 1961-ല്‍ കേരളകൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 1962-ല്‍ ലോക്‌സഭാ, രാജ്യസഭാ റിപ്പോര്‍ട്ടിംഗിലൂടെ ശ്രദ്ധേയനായി. 1965-ല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം ദീര്‍ഘകാലം കേരളകൗമുദി എഡിറ്റോറിയല്‍ വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്നു.

ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അംബേദ്കര്‍, കേസരി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

2019-ലെ ബഷീര്‍ സ്മാരക പുരസ്‌കാരം ടി.പത്മനാഭന്

$
0
0

കോട്ടയം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി.പത്മനാഭന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പത്മനാഭന്റെ മരയ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

ഡോ.എം. തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ. കെ.എസ്. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റി, ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.വി.കെ ഹരികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. സൂക്ഷ്മഭാവങ്ങളുടെ കാവ്യാത്മകമായ ആവിഷ്‌കാരമാണ് പത്മനാഭന്‍ കഥകളെന്നും ‘മരയ‘യിലെ കഥകളും ഇത്തരത്തിലുള്ളതാണെന്നും ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മലയാളത്തിലെ ഏറ്റവും വലിയ കഥാകാരന്‍മാരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള പുരസ്‌കാരം ഈ വലിയ കഥാകാരനുള്ള മഹത്തായ ഉപഹാരമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

 

പാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്‌കാരം ഹാരിസ് നെന്മേനിക്ക്

$
0
0

കോട്ടയം: പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഹാരിസ് നെന്മേനിക്ക്. ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ഹാരിസ് നെന്മേനിയുടെ വിന്‍ഡോ സീറ്റ് എന്ന കുട്ടികള്‍ക്കായുള്ള സഞ്ചാരനോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലാ കെ.എം. മാത്യുവിന്റെ ജന്മദിനമായ ജനുവരി 11-ന് പുരസ്‌കാരം വിതരണം ചെയ്യും.

വയനാട് ജില്ലയിലെ നെന്മേനി സ്വദേശിയാണ് ഹാരിസ്. അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കലാകൗമുദിയുടെ ‘കഥ’ പുരസ്‌കാരം, കുഞ്ഞുണ്ണി മാഷ് സാഹിത്യസമ്മാനം, പുഴ ഡോട് കോം കഥാപുരസ്‌കാരം, എ. മഹമ്മൂദ് കഥാപുരസ്‌കാരം, ശക്തി കഥാപുരസ്‌കാരം, പഴശ്ശി കഥാപുരസ്‌കാരം, പാം പുരസ്‌കാരം, സമഷ്ടി സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ‘ഫോട്ടോഷോപ്പ്’, ‘ഹെര്‍ബേറിയം’ എന്നീ ചെറു സിനിമകള്‍ക്ക് കഥയെഴുതിയിട്ടുണ്ട്.


വി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

$
0
0

ദില്ലി: വി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. വി. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ശശി തരൂര്‍ എം.പിയുടെ An Era of Darkness: The British Empire in India എന്ന കൃതിയാണ് ഇംഗ്ലീഷ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ദില്ലിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25-ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തില്‍ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനന്‍ നായര്‍ രചിച്ച അച്ഛന്‍ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ An Era of Darkness: The British Empire in India എന്ന കൃതി. ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ ഇരുളടഞ്ഞ കാലം- ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത് എന്ന പേരില്‍ ഡി സ് ബുക്‌സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 

അമിതാഭ ബാഗ്ചിക്ക് ഡി.എസ്.സി സാഹിത്യപുരസ്‌കാരം

$
0
0

കാഠ്മണ്ഡു: ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന 2019-ലെ ഡി.എസ്.സി സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാഭ ബാഗ്ചിക്ക്. 2018-ല്‍ പുറത്തിറങ്ങിയ ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 യു.എസ് ഡോളറാണ്(ഏകദേശം 17.7 ലക്ഷം രൂപ) പുരസ്‌കാരത്തുക.

നേപ്പാള്‍ സാഹിത്യോത്സവത്തില്‍ വെച്ചായിരുന്നു പുരസ്‌കാരപ്രഖ്യാപനം. സാഹിത്യോത്സവത്തിന്റെ സമാപന ചടങ്ങില്‍വെച്ച് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പുരസ്‌കാരം ബാഗ്ചിക്ക് സമ്മാനിച്ചു. ഹരീഷ് ത്രിവേദി അധ്യക്ഷനും ജെറമി തംബ്ലിങ്, കുന്ദ ദീക്ഷിത്, കാര്‍മന്‍ വിക്രമഗമഗെ, റിഫാത് മുനിം എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയില്‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയിട്ടുള്ള അമിതാഭ ബാഗ്ചി ഡല്‍ഹി ഐ.ഐ.ടിയില്‍ അധ്യാപകനാണ്.

മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന്

$
0
0

കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ.ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.ശങ്കരപ്പിള്ള( ചെയര്‍മാന്‍), സാറാ ജോസഫ്, ആഷാ മേനോന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമാണ് യു.എ.ഖാദര്‍ എന്ന ബഹുമുഖപ്രതിഭയെന്ന പുരസ്‌കാരസമിതി വിലയിരുത്തി. ഡിസംബര്‍ 30-ന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച യു.എ.ഖാദറിന്റ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.

എം. മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

$
0
0

തൃശ്ശൂര്‍: 2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ. സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചു.

വിശിഷ്ടാംഗത്വം നേടിയവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവുമാണ് സമ്മാനം. 30000 രൂപയുടേതാണ് സമഗ്രസംഭാവന പുരസ്‌കാരം.

അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍

കവിത- വി.എം. ഗിരിജ (ബുദ്ധപൂര്‍ണ്ണിമ ), നോവല്‍- കെ.വി. മോഹന്‍കുമാര്‍ (ഉഷ്ണരാശി), ചെറുകഥ- കെ.രേഖ (മാനാഞ്ചിറ), നാടകം- രാജ്‌മോഹന്‍ നീലേശ്വരം(ചൂട്ടും കൂറ്റും), സാഹിത്യവിമര്‍ശനം- പി.പി. രവീന്ദ്രന്‍ (ആധുനികതയുടെ പിന്നാമ്പുറം), വൈജ്ഞാനികസാഹിത്യം- ഡോ. കെ. ബാബുജോസഫ് (പദാര്‍ത്ഥം മുതല്‍ ദൈവകണംവരെ), ജീവചരിത്രം/ ആത്മകഥ- ആത്മായനം (മുനി നാരായണപ്രസാദ്), യാത്രാവിവരണം- ബൈജു എന്‍. നായര്‍( ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), വിവര്‍ത്തനം- പി.പി.കെ. പൊതുവാള്‍ (സ്വപ്നങ്ങളുടെ വ്യാഖ്യാനം), ബാലസാഹിത്യം- എസ്.ആര്‍. ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), ഹാസ്യസാഹിത്യം- വി.കെ.കെ. രമേഷ് (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍.)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

ഐ.സി. ചാക്കോ അവാര്‍ഡ്- ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ (ഭാഷാചരിത്രധാരകള്‍), സി.ബി. കുമാര്‍ അവാര്‍ഡ്- എതിരന്‍ കതിരവന്‍ (പാട്ടും നൃത്തവും), കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്-ഡോ.സി.ആര്‍.സുഭദ്ര (ഛന്ദസ്സെന്ന വേദാംഗം), കുറ്റിപ്പുഴ അവാര്‍ഡ്- ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും), കനകശ്രീ അവാര്‍ഡ്-പച്ചവ്ട് (അശോകന്‍ മറയൂര്‍), വിമീഷ് മണിയൂര്‍-(ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി), ഗീതാഹിരണ്യന്‍ അവാര്‍ഡ്- അജിജേഷ് പച്ചാട്ട് (കിസേബി), ജി.എന്‍. പിള്ള അവാര്‍ഡ്-ഡോ. ടി. ആര്‍. രാഘവന്‍ (ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം), തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം-സ്വപ്ന സി. കൊമ്പാത്ത്‌.

 

ആനന്ദിന്റെ സാഹിത്യം മരുഭൂമിയിലെ പച്ചപ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍

$
0
0

തിരുവനന്തപുരം: രാജ്യം വലിയ ആശങ്കയില്‍ കഴിയുന്ന ഘട്ടത്തില്‍ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം എഴുത്തുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ചിലര്‍ക്ക് താന്‍ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ട്. മനസും സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുന്നു. ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രവചനസ്വഭാവമുള്ള സര്‍ഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛന്‍ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ത്ഥ ജീവിതത്തില്‍ മനുഷ്യര്‍ക്കിടയില്‍ അകലം വര്‍ദ്ധിക്കുന്നു. ജാതി മുതല്‍ വംശം വരെ ഇതിന് കാരണമാകുന്നു. ആനന്ദ് എഴുത്തിലൂടെ മനുഷ്യര്‍ക്കിടയില്‍ പാലം പണിഞ്ഞുകൊണ്ടിരിക്കുന്നു. ആനന്ദിനെപ്പോലെയുള്ള എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനില്‍ക്കണം. അത് ജനധിപത്യത്തിന്റെ നിലനില്‍പിന് ആവശ്യമാണ്. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള എഴുത്തിലൂടെയാണ് ആനന്ദ് എക്കാലവും സഞ്ചരിച്ചത്.

അദ്ദേഹത്തിന്റെ രചനകള്‍ നിരന്തരം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് കേരളം പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. ആരുടെ പേരിലുള്ള അവാര്‍ഡ് ആര്‍ക്ക് നല്‍കുന്നു എന്നതിലൂടെയാണ് ഒരു അവാര്‍ഡ് ശ്രദ്ധിക്കപ്പെടുന്നത്. എഴുത്തച്ഛന്‍ സൃഷ്ടിച്ച ഗരിമയുള്ള കാവ്യഭാഷ ഇന്നും മലയാള കവിതയ്ക്ക് മാര്‍ഗദര്‍ശം നല്‍കുന്നു. താഴെത്തട്ടിലുള്ളവര്‍ക്ക് തന്റെ കവിത പ്രാപ്യമാകണം എന്ന് എഴുത്തച്ഛന്‍ ആഗ്രഹിച്ചു. ചരിത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന സാഹിത്യമാണ് കാലത്തെ അതിജീവിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌കാരത്തോടൊപ്പം ഒരു പ്രതിസംസ്‌കാരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് സംസ്‌കാരത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുന്നതായും ആനന്ദ് പറഞ്ഞു. പ്രതിസംസ്‌കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നേടിയെടുത്ത മൂല്യങ്ങള്‍ നശിപ്പിക്കപ്പെടുന്നു. കാലഹരണപ്പെട്ടവയെ വീണ്ടും ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ലോകമെമ്പാടും ഇത് സംഭവിക്കുന്നു. ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇരുട്ടിനോട് പൊരുതുവാന്‍ വെളിച്ചത്തിനേ കഴിയൂ എന്ന് ഓര്‍ക്കണമെന്ന് ആനന്ദ് പറഞ്ഞു. നവോത്ഥാനം തുടര്‍ച്ചയായി സംഭവിക്കുന്നതാണ്. മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മൂല്യ സൃഷ്ടിയെ ജീവിപ്പിച്ചു നിര്‍ത്തേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്. മൂല്യങ്ങളെ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങള്‍ കണ്ടെത്തുകയാണ് സംസ്‌കാരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൃഷ്ണയ്യര്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്

$
0
0

കോഴിക്കോട്: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബര്‍ 30-ാം തീയതി വൈകിട്ട് നാലു മണിക്ക് ചക്കോരത്തുകുളം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പുരസ്‌കാരം സമ്മാനിക്കും.

പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന് 

$
0
0

കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത എഴുത്തുകാരില്‍ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി വിലയിരുത്തി. കല്പറ്റ നാരായണന്‍ അധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി.വീരേന്ദ്രകുമാര്‍ അറിയിച്ചു.

ബിരിയാണി, കൊമാല, നരനായും പറവയായും, ശ്വാസം, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, മലബാര്‍ വിസിലിങ് ത്രസ്, പാറക്കല്ലോ ഏതന്‍സ് എന്നിവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രധാന കൃതികള്‍. നിദ്ര, അന്നയും റസൂലും,  ബാച്ചിലര്‍ പാര്‍ട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാ?, അബി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.


ബി.വി.ഫൗണ്ടേഷന്‍ പുരസ്‌കാരം കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു

$
0
0

കോഴിക്കോട്: ബി.വി.ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.പി.രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോഴിക്കോട് അസ്മ ടവറില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ കെ.പി.രാമനുണ്ണിക്ക് പുരസ്‌കാരം സമ്മാനിച്ചു. രമേശ് ചെന്നിത്തല, ഡോ.എം.കെ.മുനീര്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പുരസ്‌കാരചടങ്ങില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി ദൈവത്തിന്റെ പുസ്തകത്തിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തിരുന്നു. യു.എ.ഇ ആഘോഷിക്കുന്ന ഇയര്‍ ഓഫ് ടോളറന്‍സിന്റെ സന്ദേശത്തിന് അനുരൂപമായ കൃതി, മുഹമ്മദ് നബിയുടെ ജീവിതം ആദ്യമായി ആവിഷ്‌ക്കരിക്കപ്പെടുന്ന നോവല്‍ എന്നീ നിലകളിലാണ് ദൈവത്തിന്റെ പുസ്തകത്തിന് ഈ സവിശേഷ ബഹുമതി ലഭിച്ചത്.

മികച്ച ഗ്രന്ഥങ്ങള്‍ക്ക് ആശയസമ്മാനം; കൃതികള്‍ ക്ഷണിക്കുന്നു

$
0
0

ഏറ്റവും മികച്ച മലയാള ഗ്രന്ഥങ്ങള്‍ക്ക് ആശയം ബുക്‌സ് ഈ വര്‍ഷം മുതല്‍ ആശയസമ്മാനം എന്ന പേരില്‍ പുരസ്‌കാരം സമ്മാനിക്കുന്നു. മലയാളത്തില്‍ വിവിധ ഇനങ്ങളിലായി ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കൃതികളില്‍ മികച്ചത് തിരഞ്ഞെടുത്ത് അംഗീകാരം നല്‍കുകയും അതിലൂടെ അത്തരം കൃതികള്‍ക്ക് വായനാസമൂഹത്തിന്റെ സവിശഷശ്രദ്ധ ലഭിക്കാന്‍ സഹായിക്കുകയുമാണ് പുരസ്‌കാരദാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

നോവല്‍, കഥാസമാഹാരം, കവിതാസമാഹാരം, ലേഖനസമാഹാരം/ പഠനം/ നിരൂപണം, ചരിത്രം/ ജീവചരിത്രം/ ആത്മകഥ/സഞ്ചാരസാഹിത്യം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഓരോ ഇനത്തിലും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് കൃതികള്‍ക്കാണ് മുന്‍ഗണനാക്രമത്തില്‍ പുരസ്‌കാരം സമ്മാനിക്കുക. പ്രൊഫ. എം.കെ.സാനുവിന്റെ മേല്‍നോട്ടത്തില്‍ അതാത് മേഖലയിലെ പ്രഗത്ഭരായ എഴുത്തുകാരാണ് കൃതികള്‍ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന കൃതികളുടെ രചയിതാക്കള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ഫലകവും പ്രശസ്തിപത്രവും നല്‍കും.

2018, 2019 വര്‍ഷങ്ങളില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങളാണ് 2020-ലെ ആശയസമ്മാനത്തിന് പരിഗണിക്കുക. ഗ്രന്ഥങ്ങളില്‍ രചയിതാക്കള്‍ക്കോ പ്രസാധകര്‍ക്കോ മറ്റുള്ളവര്‍ക്കോ അയയ്ക്കാം. അയക്കുന്നവരുടെ തപാല്‍ വിലാസം, ഫോണ്‍/ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും പ്രത്യേകം കടലാസില്‍ എഴുതി ഒപ്പം ചേര്‍ക്കണം. 2020 ജനുവരി 31-നു മുമ്പ് ഗ്രന്ഥത്തിന്റെ മൂന്നു കോപ്പികള്‍ ആശയം ബുക്‌സ്, പൂക്കാട്ടിരി, വളാഞ്ചേരി, മലപ്പുറം, പിന്‍: 676552 എന്ന മേല്‍വിലാസത്തിലേക്ക് കൊറിയര്‍/ സ്പീഡ്‌പോസ്റ്റ്/ രജിസ്‌റ്റേര്‍ഡ് പോസ്റ്റ് മാര്‍ഗ്ഗം അയ്ക്കാവുന്നതാണ്. കവറിനു മുകളില്‍ ആശയസമ്മാനം 2020 എന്ന് പ്രത്യേകം എഴുതിയിരിക്കണം.

 

തകഴി സാഹിത്യപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

$
0
0

ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ തകഴി സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം തകഴി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മന്ത്രി ജി.സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

എം.ടി.വാസുദേവന്‍ നായര്‍, സി.രാധാകൃഷ്ണന്‍, ടി.പത്മനാഭന്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ഓടക്കുഴല്‍ അവാര്‍ഡ് എന്‍.പ്രഭാകരന്

$
0
0

കൊച്ചി: മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് എന്‍.പ്രഭാകരന്. മായാമനുഷ്യന്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജി.ശങ്കരക്കുറുപ്പിന്റെ 42-ാം ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടാം തീയതി എറണാകുളം സമസ്ത കേരള സാഹിത്യപരിഷത് മന്ദിരത്തിലെ ജി.സ്മാരക ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ.എം.ലീലാവതി പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ.എന്‍.ശശിധരന്‍ മുഖ്യപ്രഭാഷണവും കഥാകൃത്ത് അയ്മനം ജോണ്‍ ആശംസാപ്രസംഗവും നടത്തും.

യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യപുരസ്‌കാരം ഇന്ത്യന്‍ വംശജ ജസ്ബിന്ദര്‍ ബിലാന്

$
0
0

യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യ പുരസ്‌കാരമായ കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് പുരസ്‌കാരം ജസ്ബിന്ദര്‍ ബിലാന്‍ എന്ന ഇന്ത്യന്‍ വംശജയ്ക്ക്. ജസ്ബിന്ദറിന്റെ ആദ്യ ബാലസാഹിത്യ നോവലായ ആഷ ആന്റ് ദി സ്പിരിറ്റ് ബേഡ് എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 5000 പൗണ്ടാണ്( ഏകദേശം നാലരലക്ഷം രൂപ)യാണ് സമ്മാനത്തുക.

യു.കെയിലും അയര്‍ലണ്ടിലും താമസിക്കുന്ന എഴുത്തുകാരുടെ ആദ്യ നോവല്‍, നോവല്‍, ആത്മകഥ, കവിത, ബാലസാഹിത്യം എന്നിങ്ങനെ അഞ്ചു വിഭാഗത്തിലുള്ള പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 144 പുസ്തകങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍നിന്നാണ് ജസ്ബിന്ദറിന്റെ കൃതി പുരസ്‌കാരത്തിനര്‍ഹമായത്. ഹിമാലയന്‍ താഴ്‌വരയിലൂടെ ആഷ എന്ന പതിനൊന്ന് വയസ്സുകാരി അവളുടെ സുഹൃത്തായ ജീവനൊപ്പം നടത്തുന്ന യാത്രയാണ് നോവലിന്റെ ഇതിവൃത്തം.

കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലേക്ക് കുടിയേറിയ ജസ്ബിന്ദര്‍ ബിലാന്‍ ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലാണ് താമസിക്കുന്നത്.

Viewing all 929 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>